Sunday, 31 July 2011

രജനികാന്ത് 'റാണ'യുമായി മടങ്ങിയെത്തുന്നു

ചെന്നൈ: സിങ്കപ്പൂരില്‍നിന്നും ചികിത്സ കഴിഞ്ഞ് ചെന്നൈയില്‍ വിശ്രമിക്കുന്ന സ്റ്റൈല്‍ മന്നന്‍ രജനികാന്ത് ഒക്ടോബര്‍ മൂന്നു മുതല്‍ കെ.എസ്. രവികുമാറിന്റെ 'റാണ' എന്ന ചിത്രത്തില്‍ വീണ്ടും അഭിനയിച്ചു തുടങ്ങും. 'റാണ'യുടെ ചിത്രീകരണം ആരംഭിച്ച അതേ ദിവസമാണ് രജനികാന്ത് അസുഖം മൂലം ആസ്പത്രിയിലായത്. പിന്നീട് ചെന്നൈയിലെ രണ്ട് സ്വകാര്യ ആസ്പത്രികളിലെ ചികിത്സയ്ക്കുശേഷം അദ്ദേഹത്തെ സിങ്കപ്പൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. താന്‍ മടങ്ങിവന്ന ശേഷം 'റാണ'യുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുമെന്ന് രജനികാന്ത് സിങ്കപ്പൂരില്‍ വെച്ചു തന്നെ അറിയിക്കുകയും ചെയ്തിരുന്നു. രജനികാന്ത് സിങ്കപ്പൂരിലെ ആസ്പത്രിയില്‍ ചികിത്സയില്‍ക്കഴിഞ്ഞപ്പോളും കെ.എസ്. രവികുമാര്‍ റാണയുടെ ചിത്രീകരണം തുടര്‍ന്നു. രജനികാന്ത് ആവശ്യമില്ലാത്ത സിനിമയിലെ ചില അപ്രധാന രംഗങ്ങളാണ് രവികുമാര്‍ ചിത്രീകരിച്ചത്. തത്കാലം പൂര്‍ണ വിശ്രമമാണ് രജനികാന്തിനോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ചെന്നൈക്കടുത്ത് ഒരു ഫാം ഹൗസില്‍ വിശ്രമിക്കുന്ന രജനികാന്ത് ഒക്ടോബര്‍ മൂന്നിനകം റാണയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുമെന്നാണ് സിനിമാവൃത്തങ്ങള്‍ ഉറപ്പിച്ചു പറയുന്നത്.

തുടര്‍ച്ചയായി 100 ദിവസം ചിത്രീകരണത്തില്‍ പങ്കെടുത്ത് ഒറ്റ ഷെഡ്യൂളില്‍ത്തന്നെ തന്റെ ജോലി പൂര്‍ത്തീകരിക്കാനാണത്രെ രജനികാന്തിന്റെ തീരുമാനം. ഹൈദരാബാദിലെ രാമോജിറാവു ഫിലിം സിറ്റിയിലാണ് ചിത്രീകരണത്തിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 'റാണ'യില്‍ മൂന്നു വ്യത്യസ്ത കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. ദീപിക പദുകോണാണ് ചിത്രത്തിലെ നായികമാരിലൊരാള്‍. ഹാസ്യരംഗത്തിന് കൊഴുപ്പേകാന്‍ കഞ്ചാകറുപ്പുണ്ട്. നേരത്തെ വടിവേലുവിനെയാണ് ചിത്രത്തിലെ പ്രധാന ഹാസ്യതാരമായി നിശ്ചയിച്ചിരുന്നതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ വടിവേലു രജനികാന്തിനെതിരെ നടത്തിയ പരാമര്‍ശം അദ്ദേഹത്തിനു തന്നെ തിരിച്ചടിയായി മാറി. എ.ആര്‍. റഹ്മാനാണ് സംഗീത സംവിധായകന്‍. രജനികാന്തിന്റെ മകള്‍ സൗന്ദര്യ ചിത്രത്തിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 2012-ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് തീരുമാനം.

'റാണ' എന്ന ചിത്രത്തിന്റെ പൂജാ ദിവസമായ ഏപ്രില്‍ 29-നാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആസ്പത്രിയിലാകുന്നത്. അതേ ദിവസം തന്നെ ആസ്പത്രിവിട്ട രജനികാന്തിനെ പിന്നീട് വീണ്ടും മെയ് 13-ന് ചെന്നൈ പോരൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മെയ് 28-നാണ് വിദഗ്ധ ചികിത്സയ്ക്കായി രജനികാന്തിനെ സിങ്കപ്പൂരിലേക്ക് കൊണ്ടു പോയത്. ജൂലായ് 13-നാണ് അദ്ദേഹം ചികിത്സ കഴിഞ്ഞ് ചെന്നൈയില്‍ തിരിച്ചെത്തിയത്.

No comments:

Post a Comment