Monday, 8 August 2011

സ്വര്‍ണ വിലവര്‍ധനയില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ ഇ ഗോള്‍ഡ്



സ്വര്‍ണ വിലവര്‍ധനയില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ 

സ്വര്‍ണവില വര്‍ധനയില്‍ ലാഭം നേടണമെന്നാഗ്രഹമുണ്ടോ? എങ്കില്‍ ഓഹരി വിപണിയിലെന്ന പോലെ ഇടപാടു നടത്തി നേട്ടമുണ്ടാക്കാന്‍ ഇ - ഗോള്‍ഡ് ഉപയോഗപ്പെടുത്താം. വിലയിലെ ചാഞ്ചാട്ടം ഉപയോഗപ്പെടുത്തുന്നതിനപ്പുറം സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറ്റവും മികച്ചതാണ് ഇ ഗോള്‍ഡ്.

ഇലക്‌ട്രോണിക് രൂപത്തിലുള്ള സ്വര്‍ണത്തിന്റെ വ്യാപാരസംവിധാനമാണ് നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ചിന്റെ (എന്‍എസ്ഇഎല്‍) ഇ ഗോള്‍ഡ്. ഇടപാടു നടത്താനുള്ള കുറഞ്ഞ യൂണിറ്റ് ഒരു ഗ്രാം ആയതിനാല്‍ സാധാരണക്കാരനും ഇതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ബുദ്ധിമുട്ടില്ല. .

ജ്വല്ലറികളില്‍ നിന്ന് ആഭരണമായി വാങ്ങുമ്പോള്‍ പണിക്കൂലി, പണിക്കുറവ് എന്നീയിനങ്ങളില്‍ കാര്യമായ നഷ്ടം സംഭവിക്കുമെന്നതിനാല്‍ വില വര്‍ധനവിന്റെ നേട്ടം ഇല്ലാതാകും. പലപ്പോഴും കാര്യമായ നഷ്ടവുമുണ്ടാകും. നാണയമായോ ബാറായോ സ്വര്‍ണം വാങ്ങുമ്പോള്‍ ഇത്തരം നഷ്ടം വലിയൊരവോളം കുറയുമെന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ കൈവശം സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടും സുരക്ഷാ ഭീഷണിയും മൂലം ഇത്തരത്തില്‍ സ്വര്‍ണം വാങ്ങി വില്‍ക്കാന്‍ ആരും തയ്യാറല്ല. മാത്രമല്ല വില കുറയുമ്പോള്‍ പോയി വാങ്ങാനും കൂടുമ്പോള്‍ വില്‍ക്കാനുമൊക്കെയുള്ള ബുദ്ധിമുട്ട് വേറെ. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കി സ്വര്‍ണത്തിന്റെ ക്രയവിക്രയത്തിലൂടെ വരുമാനമുണ്ടാക്കാവുന്ന അവസരമാണ് ഇ ഗോള്‍ഡ് നല്‍കുന്നത്.

മികവുകള്‍ ഏറെ


വില കുറഞ്ഞിരിക്കുമ്പോള്‍ ഇ ഗോള്‍ഡ് വാങ്ങിയാല്‍ അത് ഡീമാറ്റായി നിങ്ങളുടെ ഡെപ്പോസിറ്ററി അക്കൗണ്ടില്‍ കിടക്കും. വില വര്‍ധിക്കുമ്പോള്‍ വിറ്റ് ലാഭമെടുക്കാം.

ഒരു ഗ്രാമാണ് കുറഞ്ഞ യൂണിറ്റെന്നതിനാല്‍ ഇന്നത്തെ നിലയ്ക്ക് 2200 രൂപയുണ്ടെങ്കില്‍ പോലും നിക്ഷേപം നടത്താം. ഒരു ഗ്രാമിന്റെ ഗുണിതങ്ങളായി 10,000 യൂണിറ്റുകള്‍ വരെ വാങ്ങാമെന്നതിനാല്‍ കൈവശമുള്ള പണത്തിനനുസരിച്ച് ഇടപാടു നടത്തി നേട്ടം വര്‍ധിപ്പിക്കുകയും ചെയ്യാം.

കുറഞ്ഞ ചെലവാണ് ഇ ഗോള്‍ഡിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. 0.25 % ത്തോളം ബ്രോക്കറേജിനു പുറമെ തുച്ഛമായ മറ്റു ചില ഫീസുകളുമുണ്ട്. പക്ഷേ മറ്റേതു രൂപത്തിലുള്ള സ്വര്‍ണത്തെ അപേക്ഷിച്ചും ഇ ഗോള്‍ഡില്‍ ചെലവ് വളരെ കുറവാണ്. പണിക്കൂലി ,പണിക്കുറവ് തുടങ്ങിയവയൊന്നും ബാധകമല്ലാത്തതിനാല്‍ സ്വര്‍ണ ഇടപാടില്‍ സാധാരണയുള്ള നഷ്ടം ഇവിടെയില്ല. ഡീമാറ്റ് രൂപത്തിലായതിനാല്‍ മോഷണത്തെ കുറിച്ച് ആശങ്കപ്പെടുകയും വേണ്ട. ലോക്കറിനോ ഇന്‍ഷൂറന്‍സിനോ ഉള്ള അധിക ചെലവുമില്ല. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് 99.5 % ശുദ്ധിയുള്ള സ്വര്‍ണമാണ് ഇവിടെ ലഭിക്കുന്നത്. ശുദ്ധമായ സ്വര്‍ണം വളരെ കുറഞ്ഞ ചെലവില്‍ അനായാസം വാങ്ങാനും വില്‍ക്കാനുമുള്ള അവസരമാണ് ഇ ഗോള്‍ഡ് ഒരുക്കുന്നത്.

സ്വര്‍ണം സ്വര്‍ണമായി തന്നെ വേണമെങ്കില്‍ അതിനും ഇ ഗോള്‍ഡില്‍ അവസരമുണ്ട്. ഇലക്‌ട്രോണിക് രൂപത്തില്‍ അക്കൗണ്ടിലുള്ള സ്വര്‍ണം ഭൗതിക രൂപത്തില്‍ 24 കാരറ്റ് നാണയങ്ങളായി മാറ്റാം. റീ മാറ്റിനുള്ള അപേക്ഷ നല്‍കിയാല്‍ മതി. സ്വര്‍ണം ആഭരണങ്ങളായി വേണമെന്നുണ്ടെങ്കില്‍ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളുമായി എന്‍എസ്ഇഎല്‍ കരാറുണ്ടാക്കിയിട്ടുണ്ട്. ഇവിടെ നിന്ന് ഇഷ്ടാനുസരണം ആഭരണങ്ങള്‍ വാങ്ങാം.

പോരായ്മകള്‍


എന്നാല്‍ ഓഹരിവിപണിയിലേതു പോലെയുള്ള നഷ്ടസാധ്യത ഇ ഗോള്‍ഡില്‍ ഉണ്ടെന്നത് മറക്കരുത്. വില കുറഞ്ഞാല്‍ നഷ്ടം സംഭവിക്കും. ഒരു ദിവസത്തില്‍ പതിമൂന്നര മണിക്കൂര്‍ വ്യാപാരസമയം ഉണ്ടെന്നതും റിസക് കൂട്ടുന്നു. ഇടപാടു നടത്തുന്നവര്‍ അത്രയും സമയം വിലനിലവാരം ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല , ഇന്ത്യയില്‍ വിപണി ക്ലോസ് ചെയ്തിരിക്കുന്ന സമയത്തും ആഗോളവിപണികളില്‍ ഇടപാടു നടക്കും. അതു മൂലമുണ്ടാകുന്ന വിലവ്യതിയാനം കനത്ത നഷ്ടത്തിനു കാരണമാകാം.

ഇത്തരം നഷ്ടസാധ്യത ട്രേഡിങ്ങിലാണെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇടപാട് നടത്തുന്നവര്‍ക്ക് അത്തരം നഷ്ടം ഒഴിവാക്കി ഉയര്‍ന്ന വരുമാനം നേടാമെന്നും നിക്ഷേപ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.അതായത് നിക്ഷേപമാര്‍ഗമെന്ന നിലയിലാണ് ഇ ഗോള്‍ഡ് കൂടുതല്‍ സുരക്ഷിതം. മാസം തോറും നിശ്ചിത തുക വീതം നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റിലൂടെ ( എസ്‌ഐപി) സമ്പാദ്യം വളര്‍ത്തുന്നതിനും ഇ ഗോള്‍ഡ് മികച്ചതാണ്.

ഇ ഗോള്‍ഡില്‍ ഇടപാട് നടത്താന്‍ ആദ്യം ചെയ്യേണ്ടത് എന്‍എസ് ഇഎല്ലില്‍ അംഗത്വമുള്ള ബ്രോക്കിങ് സ്ഥാപനത്തില്‍ ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുറക്കുക യാണ്. ഇതിന് പാന്‍ കാര്‍ഡ് ആവശ്യമാണ്. കേരളത്തിലും പ്രമുഖ ബ്രോക്കിങ് സ്ഥാപനങ്ങള്‍ ഈ സേവനം ലഭ്യമാക്കുന്നുണ്ട്. ഇ ഗോള്‍ഡിന് ഓഹരിയിടപാടുകള്‍ക്കുള്ള ഡീമാറ്റ് അക്കൗണ്ട് പോര. പുതുതായി അക്കൗണ്ട് തുറക്കണം.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഫോണ്‍ വഴിയോ ഇന്റര്‍നെറ്റ് വഴിയോ ഇടപാട് നടത്താനുള്ള നിര്‍ദേശം നല്‍കാം. ആഗോളവില അടിസ്ഥാനമാക്കിയാണ് ഇടപാടുകള്‍ നടക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 11.30 വരെയാണ് വ്യാപാര സമയം.

ഓഹരിവിപണിയിലെന്ന പോലെ ടി പ്ലസ് ടു സെറ്റില്‍മെന്റാണ് ഇവിടേയും. അതായത് വില്‍ക്കുകയാണെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ അക്കൗണ്ടില്‍ അതിന്റെ പണം വരും. വാങ്ങുകയാണെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുകയും ചെയ്യും.

തിങ്കള്‍ മുതല്‍ വെള്ളി വരെ വ്യാപാരമുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലും ബാങ്ക് അവധി ദിവസങ്ങളിലും ഇടപാടുകളില്ല.

എന്‍എസ്ഇഎല്‍ 2010 ഏപ്രിലിലാണ് ഇ ഗോള്‍ഡ് ആരംഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ 23.5 % നേട്ടം നല്‍കി മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞു. ഡീമാറ്റ് രൂപത്തിലുള്ള ഗോള്‍ഡ് ഇടിഎഫുകള്‍ 22.5% വരുമാന വര്‍ധനയാണ് ഇക്കാലയളവില്‍ നല്‍കിയത്. വളരെ പെട്ടെന്ന് തന്നെ ജനപ്രീതി നേടിയ ഇ ഗോള്‍ഡില്‍ മൊത്തം 12,995 കോടി രൂപയുടെ ഇടപാടുകള്‍ ഒരു വര്‍ഷത്തിനകം നടന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

നേട്ടം വിരല്‍ തുമ്പില്‍


ജൂലായ് ആദ്യവാരം ഗ്രാമിന് 2050 രൂപയായിരുന്നപ്പോള്‍ ജ്യോത്സ്‌ന ഏതാനും യൂണിറ്റ് ഇ ഗോള്‍ഡ് വാങ്ങിയിരുന്നു. ആഗസ്ത് ആറിന് സ്വര്‍ണവില ഗ്രാമിന് 2270 രൂപ രേഖപ്പെടുത്തിയപ്പോള്‍ വില്‍ക്കാനുള്ള ഓര്‍ഡര്‍ നല്‍കി. ഓഫീസിലിരുന്ന് ലാപ് ടോപ്പില്‍ ഒരു മൗസ് ക്ലിക്കിലൂടെ ആയിരുന്നു വില്‍പ്പന.

ഒരു മാസം കൊണ്ട് കിട്ടിയത് 2200 രൂപയോളം. അതും ഏകദേശം 20,000 രൂപ മുതല്‍ മുടക്കില്‍.

2010 നവബറില്‍ പവന് 15,000 രൂപയുള്ളപ്പോഴാണ് ജ്യോത്സ്‌ന ഈ നിക്ഷേപ പരീക്ഷണം ആരംഭിച്ചത്. പത്തു മാസം കൊണ്ട് 15,000 രൂപ വെച്ച് 20,000 രൂപയിലധികം വരുമാനം നേടിക്കഴിഞ്ഞു. ഒരു സ്വകാര്യ കമ്പനിയില്‍ ക്ലര്‍ക്കായ അവര്‍ക്ക് ഈ അധികവരുമാനം ഏറെ ആശ്വാസമായി.

എവിടെയായിരുന്നാലും ഒരു വിരല്‍ സ്പര്‍ശം കൊണ്ട് നേട്ടമുണ്ടാക്കാനുള്ള നിക്ഷേപാവസരമാണ് ഇ ഗോള്‍ഡ് നല്‍കുന്നത്. സ്വര്‍ണ വില വര്‍ധിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്കും കൈയിലുള്ള തുക കൊണ്ട് കാര്യമായ ബുദ്ധിമുട്ടില്ലാതെ അധിക വരുമാനം നേടാനുള്ള അവസരമാണ് ഇ ഗോള്‍ഡ് ഒരുക്കുന്നത്. അതും നിയമനുസൃതമായി തന്നെ .

പക്ഷേ ഓഹരിയിലെന്ന പോലെ കനത്ത നഷ്ടസാധ്യത ഇവിടെയുണ്ടെന്ന കാര്യം ഒരിക്കലും മറക്കരുതെന്നു മാത്രം. ജ്യോത്സ്‌നയെ പോലെ കൈവശമുള്ള പണം മാത്രം ഉപയോഗിച്ച് തികഞ്ഞ ശ്രദ്ധയോടെ, ഒട്ടും അത്യാര്‍ത്തി കാട്ടാതെ ഇടപാടു നടത്തിയാല്‍ ന്യായമായ ലാഭം നിങ്ങള്‍ക്കും ഉണ്ടാക്കാവുന്നതേയുള്ളൂ.  

No comments:

Post a Comment